Wednesday 20 June 2012

മാതുവേടത്തിയും ബിപ്രോയും


രാവിലെ എണീറ്റു കാപ്പിയോടോപ്പമുള്ള പത്ര വായന ഏതൊരു മലയാളിയെയും പോലെ എന്റെയും ശീലം ആയിരുന്നു. പത്രം എടുത്തു നിവര്‍ത്തി വാര്‍ത്തകളിലൂടെ കണ്ണോടിക്കുന്ന നേരത്താണ് ആ

പരസ്യ വാചകം എന്റെ ശ്രദ്ധയില്‍ പെട്ടത്.
'ഓണ സദ്യ ഓര്‍ഡര്‍ ചെയ്യൂ. വെറും 199 രൂപയ്ക്ക്'

ഒരു ഹോട്ടല്‍-ന്റെ ഓണ സദ്യയുടെ പരസ്യം ആണ്. ഒപ്പം വിഭവങ്ങളുടെ ഒരു പട്ടികയും ഉണ്ട്.  ഓണം എത്താറായി എന്ന കാര്യം അപ്പോളാണ് ഓര്‍ത്തത്‌. മലയാളിക്ക് ഓണം എന്നാല്‍

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകള്‍ ആണ് ഓര്‍മയില്‍ തെളിയുക. പക്ഷെ ഓണം എന്നാല്‍ അത്ര സുഖമുള്ള  ഓര്‍മ്മകള്‍ അല്ല ആദ്യം എന്‍റെ മനസ്സില്‍ വരുക, പ്രത്യേകിച്ച് ഓണസദ്യ

എന്ന് കേള്‍ക്കുമ്പോള്‍. അതിനു കാരണം  വര്‍ഷങ്ങള്‍ക്കു പുറകിലുള്ള ഒരു  ഗതികെട്ട എന്‍റെ തിരുവോണ നാളാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ സംഭവം നിങ്ങള്‍ക്കായി ഞാന്‍ പൊടി തട്ടിയെടുക്കുന്നു

ബടേര തെരൂലെ ഒരു സായാഹ്നത്തിലാണ് മേല്‍പ്പറഞ്ഞ സംഭവ വികാസങ്ങളുടെ തുടക്കം

"ഇഞ്ഞിയേട്യാ മോനെ പൊന്നേ" - വൈകീട്ട് ഒന്ന് നടക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങിയപ്പോളാണ് പുറകില്‍ നിന്ന് ഈ ചോദ്യം ഉയര്‍ന്നത്. പ്രതീക്ഷിക്കാതെ പുറകില്‍ നിന്നുള്ള  ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചെങ്കിലും തിരിഞ്ഞു നോക്കി ആളെ കണ്ടപ്പോളാണ് സമാധാനം ആയത്. അത് മാതുവേടത്തിയായിരുന്നു. മാതുവേടത്തി നാട്ടില്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആണ്. പ്രായം തൊണ്ണൂറിനോട് അടുത്തിരിക്കുന്നു. കൂനിയാണ് ഇപ്പോള്‍ നടപ്പ്. നിറം മങ്ങിയ വെള്ള മുണ്ടും ബ്ലൌസും ആണ് വേഷം. ചെരുപ്പ് ഉപയോഗിക്കാറില്ല. സദാ സമയവും മുറുക്കാന്‍ ഉപയോഗിക്കും. എന്നാല്‍ ഇതൊന്നും അല്ല മാതുവേടത്തിയെ നാട്ടില്‍ പ്രശക്തയാക്കാന്‍ ഉള്ള കാരണം. ബടേര തെരൂലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ചാവാറായ കിളവന്മാരെ വരെ മാതുവേടത്തിക്ക് സുപരിചിതം ആണ്. ആരെ എവിടെ വച്ച് കണ്ടാലും എന്തേലും കുശലം ചോദിക്കും. 

എന്‍റെ കുട്ടിക്കാലത്തെ ഒരു വിഷു ദിനത്തിലാണ് മാതുവേടത്തിയെ ഞാന്‍ ആദ്യമായി കാണുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും മാതുവേടത്തി തെരൂലെ ഓരോ വീടിലും കയറി കൈനീട്ടം വാങ്ങിക്കും. അമ്മ നല്‍കുന്ന നാണയം സന്തോഷത്തോടെ വാങ്ങി നടന്നു നീങ്ങുന്ന മാതുവേടത്തി എന്നും എന്‍റെ ഓര്‍മകളില്‍ ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലം മുതല്‍ ഒരിക്കല്‍ പോലും ഇതിനു ഒരു മുടക്കം വരുത്തിയതായി ഓര്‍മയില്ല. ബടേര തെരൂലെ ആരെ കുറിച്ച് ചോദിച്ചാലും മുഴുവന്‍ വിവരങ്ങളും മാതുവേടത്തി നിമിഷങ്ങള്‍ക്കകം തരും. ഇപ്പോള്‍ സ്വല്പം കേള്‍വിക്കുറവു ബാധിച്ചിട്ടുണ്ട്. കപ്പ വാങ്ങിക്കാന്‍ പോകുവാണെന്ന് പറഞ്ഞാല്‍, നീ കപ്പല് വാങ്ങിക്കാനൊക്കെ ആയോ എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥ ആയിട്ടുണ്ട്‌. എന്നാലും പരിചയക്കാര്‍ പറയുന്നത് ചുണ്ടനക്കത്തിലൂടെ മനസ്സിലാകും

"വെറുതെ നടക്കാന്‍ ഇറങ്ങിയതാ"- ഞാന്‍ കുറച്ചു ഉച്ചത്തില്‍ മറുപടി പറഞ്ഞു
 
"ഇന്റെ പഠിപ്പെല്ലാം കയിഞ്ഞോ മോനെ" - മാതുവേടത്തി എന്നെ വിടാനുള്ള ഭാവം ഇല്ലെന്നു തോന്നുന്നു 
 
"ആ കഴിഞ്ഞു"

"ഇനിക്ക് പണിയൊന്നും ആയില്ലേ?" - ഈ ചോദ്യം എനിക്കത്ര പിടിച്ചില്ല. എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം ആയിരുന്നു മനസ്സിന്. ഇനി പരീക്ഷ, ലാബ് എക്സാം, ഇന്‍റെര്‍ണല്‍സ് തുടങ്ങിയ ഭയാനകം ആയ സംഗതികളെ കുറിച്ചൊന്നും ആലോചിക്കണ്ടല്ലോ. നാല് കൊല്ലം കഷ്ടപ്പെട്ടതിനു പകരം ഇനി കുറച്ചു കാലത്തേക്ക് നാട്ടില്‍ സുഖം ആയി ജീവിക്കണം. പക്ഷെ ആദ്യത്തെ ഒന്ന് രണ്ടു ദിവസത്തെ സുഖ ജീവിതത്തിനു ശേഷം കാര്യങ്ങള്‍ പാടെ തകിടം മറിഞ്ഞു. ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങി. നാട്ടില്‍ ഒരു പണിയും ചെയ്യാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവന്മാര്‍ പോലും കണ്ടാല്‍ പരിഹാസത്തോടെ ചോദിക്കും-'നിനക്ക് പണിയൊന്നും ആയില്ലേടാ'. അവസാനം ഗതി കേട്ട് പകല്‍ വെളിച്ചത്തില്‍ പുറത്തേക്കു ഇറങ്ങുന്നത് വരെ ഒഴിവാക്കി. അങ്ങിനെ ഇരിക്കെ പകല്‍ മുഴുവന്‍ വീട്ടില്‍ ഇരുന്നിട്ട് വൈകീട്ട് ഒന്ന് നടക്കാനിറങ്ങിയപ്പോളാണ് മാതുവേടത്തിയെ കണ്ടത്. ഇനി ഈ ചോദ്യംചോദിയ്ക്കാന്‍ തെരൂല് മാതുവേടത്തി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ

"ഒന്നും ആയിട്ടില്ല. ജോലിക്ക് നോക്കുന്നുണ്ട്"- രോഷം കടിച്ചമര്‍ത്തി മറുപടി പറഞ്ഞു

"ഞ്ഞി എഞ്ചിനീയര്‍-ന്റെ പഠിപ്പല്ലേ കയിഞ്ഞേ"-  ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ചോദിക്കുന്നത് എന്നെ ആലോസരപ്പെടുത്തി എങ്കിലും എന്നെ കുറിച്ച് ഇത്ര വിശദമായി  മനസ്സിലാക്കി ഇരിക്കുന്നു എന്നോര്‍ത്ത് മാതുവേടത്തിയോടു എനിക്ക് ബഹുമാനം തോന്നി. മാതുവേടത്തിയുടെ ഓര്‍മ ശക്തിയെ കുറിച്ച് എല്ലാരും പറയുന്നത് വെറുതെ അല്ലെന്നു എനിക്ക് മനസിലായി

"അതെ"- ഒട്ടും താല്പര്യം ഇല്ലാത്ത ഭാവത്തില്‍ ഞാന്‍ മറുപടി പറഞ്ഞു

"മ്മടെ കുഞ്ഞിപ്പൊരേലെ മനോരന്റെ ചെറിയോനും ഇന്റതേ പഠിപ്പാണല്ലോ. ഓനിപ്പോ ബിപ്രോലാണല്ലോ പണീ, ബേന്ഗ്ലൂര്. ഇനിക്കാടെയോന്നും കിട്ടൂല്ലേ മോനേ"- ഐടി കമ്പനികളുടെ പേര് വരെ

മാതുവേടത്തിക്ക് അറിയാമെന്നത് എന്നെ വിസ്മയപ്പെടുത്തി. എഞ്ചിനീയറിംഗ്-ന്റെ അവസാന നാളുകളില്‍ ആണ് ഞാന്‍ മിക്ക ഐടി കമ്പനികളുടെ പേരും പഠിച്ചത്. ആയ കാലത്ത് ശ്രമിച്ചിരുന്നെങ്കില്‍ മാതുവേടത്തി ഒരു കളക്ടറോ എഞ്ചിനീയറോ മറ്റോ ആയേനെ എന്ന് എനിക്ക് തോന്നി. അത്രയ്ക്കുണ്ട് ഓര്‍മ്മശക്തി. ഒരു കാര്യം ഒറ്റ തവണ കേട്ടാല്‍ മതി, പിന്നീടവര്‍ മറക്കില്ല.

"ശ്രമിക്കുന്നുണ്ട്. കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാ.... എന്നാ പിന്നെ ഞാന്‍ വേഗത്തില്‍ നടക്കട്ടെ, തിരക്കുണ്ട്‌" - ഞാന്‍ എത്രയും പെട്ടന്ന് തടി തപ്പാന്‍ നോക്കി

"എന്നാ അങ്ങിനെ ആയിക്കോട്ടെ മോനെ"- മാതുവേടത്തി എനിക്ക് പോകാനുള്ള അനുമതി നല്‍കി. പ്രത്യേകിച്ച് ഒരു തിരക്കും ഇല്ലെങ്കിലും ഏതോ അത്യാവശ്യ കാര്യത്തിനു പോകുന്ന പോലെ ഞാന്‍ നടത്തത്തിനു വേഗത കൂട്ടി


ദിവസം കഴിയും തോറും നാട്ടില്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥ ആയിക്കൊണ്ടിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ ഒരുവന്‍ ജോലിക്കൊന്നും പോകാതെ ചുമ്മാ ചുറ്റിയടിച്ചു നടക്കുന്നു എന്ന കണ്ണോടെ എല്ലാവരും എന്നെ നോക്കാന്‍ തുടങ്ങി. എന്തോ അപരാധം ചെയ്ത പോലെ ഒരു കുറ്റബോധം മനസ്സില്‍ ഉടലെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജോലി അന്വേഷിച്ചു വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. കോളേജ് കൂട്ടുകാരെ ഫോണ്‍ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ ആണ് മനസ്സിലായത് അവരും എന്റെ അതെ അവസ്ഥയില്‍ ആണെന്ന്. അതോടെ ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് കൂട്ടത്തോടെ ചേക്കേറാന്‍ തീരുമാനിച്ചു. അങ്ങിനെ ഞാനും കൂട്ടുകാരും ബംഗ്ലൂര്‍ നഗരത്തില്‍ എത്തി. കൂടെ ഉള്ള ചിലര്‍ക്ക് ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ക്ക് അഞ്ചു പേര്‍ക്ക് കിടക്കാന്‍ ഒരു മുറി തരപ്പെട്ടു. ആള്‍ക്കാരുടെ തല എണ്ണി ആണ് റൂമിന്റെ വാടക.

ദിവസങ്ങള്‍ കടന്നു പോയ്‌ക്കൊണ്ടേ ഇരുന്നു. ബംഗ്ലൂരില്‍ വന്നിട്ട് ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു. കണ്ടാല്‍ ആരും ഞെട്ടി പോകുന്ന തരത്തില്‍ ഒരു പത്രിക (resume) തയ്യാറാക്കിയിട്ടു കാണുന്ന ഇമെയില്‍ വിലാസത്തില്‍ ഒക്കെ അയച്ചിട്ടും ഒരുത്തന്‍ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.  പണിയില്ലാതെ ഇങ്ങനെ ഇരിക്കേണ്ടി വരുമോ എന്നുള്ള ആധി മനസ്സില്‍ കൂടി വന്നു. പോരാത്തതിന് വീട്ടില്‍ നിന്ന് അയച്ചു തരുന്ന കാശ് ഇവിടെ ജീവിക്കാന്‍ മതിയാകുന്നുമില്ല. ഒരു ജോലി കിട്ടാതെ വീട്ടിലേക്കു പോകാനും തോന്നുന്നില്ല


അങ്ങിനെ ഇരിക്കെ ഓണക്കാലം വന്നെത്തി. ഏതൊരു മലയാളിയെയും പോലെ എന്റെ മനസ്സും മന്ത്രിച്ചു. ഓണത്തിന് നാട്ടില്‍ പോയി സദ്യയും കഴിച്ചു വീട്ടുകാരോടൊത്ത്‌  ആഘോഷിച്ചില്ലെങ്കില്‍ എന്തോന്ന് മലയാളി. ഇന്ന് വരെ ഉള്ള എല്ലാ ഓണവും വീട്ടില്‍ തന്നെയാണ് ആഘോഷിച്ചത്. അങ്ങിനെ ഞാന്‍ വിഷയം സഹ മുറിയനായ ഗൌതമിനോട് അവതരിപ്പിച്ചു

"എടാ, ഓണത്തിന് നാട്ടില്‍ പോണ്ടേ"

"ഓണം ആവാറായോ. ഇവിടെ വന്ന ശേഷം ദിവസങ്ങളെ കുറിച്ചൊന്നും ഒരു ബോധവും ഇല്ല"

"ഇത്രയും കാലം ഇവിടെ നിന്നത് കൊണ്ട് വീട് മുതലാളിയായ ആന്ധ്രക്കാരന് മാത്രമേ ഗുണം ഉണ്ടായുള്ളൂ"

"ശെരിയാ"

"ജോലി കിട്ടുന്നത് അത്രയ്ക്ക് എളുപ്പം ഒന്നും അല്ല. ഞാന്‍ ഏതായാലും ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചു"

"എന്നാ നമുക്ക് പോയി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം"

അങ്ങിനെ ഞങ്ങള്‍ രണ്ടാളും അടുത്തുള്ള കര്‍ണാടക ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന സ്ഥലത്തെത്തി. ഉത്രാടത്തിന് രാത്രി നാട്ടിലേക്കുള്ള രണ്ടു ടിക്കറ്റ്‌ എടുത്തു. ഉത്രാട രാവിന് ഇനി ഒരു ആഴ്ച ഉണ്ട്. ഓഗസ്റ്റ്‌ 28 -നു ആണ് ഓണം.

"എടാ, ഒരു ഇന്റര്‍വ്യൂ മെയില്‍ വന്നിട്ടുണ്ട്" - ഇന്റര്‍നെറ്റ്‌ കഫെയില്‍ ഇരുന്നു ചാറ്റിങ്ങില്‍ ബിസി ആയ എന്നോട് തൊട്ടടുത്ത്‌ ഇരുന്ന ഗൌ പറഞ്ഞു

"തന്നെയോ?. ഏതാ കമ്പനി?" - അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു. ഇവിടെ വന്നിട്ട് ഇത് വരെ ഒരുത്തന്‍ പോലും ഇന്റര്‍വ്യൂ-നു വിളിച്ചിട്ടില്ല. ആകെ കൂടെ വിളിക്കുന്നത്‌ കണ്‍സല്‍ട്ടന്‍സി-കാരാണ്. അവന്മാര്‍ക്ക് 250 രൂപ കൊടുത്താല്‍ ജോലി തരാമത്രേ. കൂടെയുള്ള ബുദ്ധിജീവികള്‍ അത് വേണ്ട എന്ന് പറഞ്ഞതോടെ അങ്ങോട്ട്‌ പോയില്ല.

"വിപ്രോയാ"

ആ പേര് എന്റെ ഓര്‍മകളെ കുറിച്ച് പുറകിലോട്ടു വലിച്ചു. ദൈവമേ, ഇത് മാതുവേടത്തി പറഞ്ഞ ആ വിപ്രോ അല്ലെ.

"നമ്മള്‍ ഒരുമിച്ചല്ലേ എല്ലായിടത്തും പത്രിക സമര്‍പ്പിച്ചത്. ഞാന്‍ എന്റെ മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യട്ടെ"- ഞാന്‍ പറഞ്ഞു. സര്‍വ ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു ഞാന്‍ ഇമെയില്‍ ഓപ്പണ്‍ ചെയ്തു. എങ്ങാനും എന്നെ ഇന്റര്‍വ്യൂ-നു വിളിച്ചില്ലേല്‍ പ്രശ്നമാ. ഗൌവിനു വിപ്രോയില്‍ ജോലി കിട്ടുന്നതും ഞാന്‍ ജോലി ഇല്ലാതെ നടക്കുന്നതും കുറിച്ച് ഓര്‍ത്തപ്പോള്‍ ബംഗ്ലൂരിലെ തണുപ്പിലും ഞാന്‍ ഒന്ന് വിയര്‍ത്തു

'Walk-in Wipro Banglore on August 28'. ഏറ്റവും മുകളിലുള്ള ഇമെയിലിന്റെ വിഷയം കണ്ടപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത്‌

"എന്നെയും വിളിച്ചിട്ടുണ്ട്"- സന്തോഷത്തോടെ ഞാന്‍ ഗൌവിനോട് പറഞ്ഞു

"അവസാനം ഒരു ഇന്റര്‍വ്യൂനു എങ്കിലും വിളിച്ചല്ലോ"- ഗൌവിനും എന്റെ അതെ സന്തോഷം

"എന്തൊക്കെയാണ് ജോബ്‌ requirement എന്ന് നോക്കട്ടെ" - ഇമെയില്‍ വിശദമായി വായിക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍-ലേക്ക് നോക്കി. മനസ്സിരുത്തി മെയില്‍ മുഴുവന്‍ വായിച്ചപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. ഞാന്‍ ഗൌവിനോട് അല്പം സങ്കടത്തോടെ പറഞ്ഞു

"ഇന്റര്‍വ്യൂ ഓഗസ്റ്റ്‌ 28-നു ആണ്. അതായത് ഓണത്തിന്റെ അന്ന്. എന്ത് ചെയ്യും"

"ചതിച്ചല്ലോ. എന്തായാലും വാ. റൂമില്‍ പോയി ഒരു തീരുമാനം എടുക്കാം"

ഇന്റര്‍വ്യൂനു പോകാതെ നമുക്ക് നാട്ടില്‍ പോകാം എന്ന് ഗൌ പറയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ വിഷയം മറ്റുള്ളവരുടെ മുന്‍പില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എല്ലാവന്മാരും ഒരേ സ്വരത്തില്‍ പറഞ്ഞു

"ഓണം എല്ലാ കൊല്ലവും വരും. ഇത് പോലെ ഒരു ഇന്റര്‍വ്യൂ ചാന്‍സ് എപ്പോളും കിട്ടിയെന്നു വരില്ല". ഒന്നാലോചിച്ചു നോക്കിയപ്പോള്‍ എനിക്കും ശെരിയാണെന്ന് തോന്നി. പോരാത്തതിന് നാട്ടില്‍ വച്ച് എങ്ങാനും മാതുവേടത്തി കണ്ടാല്‍ ഇങ്ങനെ ചോദിക്കില്ലേ

"ഇന്ന ബിപ്രോല് ജോലിക്ക് വിളിച്ചിട്ട് എന്തെ പോവാത്തെനൂ". അതും പോരാഞ്ഞിട്ട് വേണേല്‍ അവര്‍ നാട് മുഴുവന്‍ ഇങ്ങനെ പറഞ്ഞു നടക്കും
"ഓന് ബിപ്രോലൊന്നും ജോലിക്ക് പോവാനുള്ള ആവതില്ലാന്നാ തോന്നുനെ. ഇപ്പോളും ജോലി ഒന്നും ഇല്ലാതെ നടക്കുവാ". അങ്ങിനെ ഒക്കെ സംഭവിക്കുന്നതിനെക്കാള്‍ നല്ലതാണ് ഓണത്തിന് നാട്ടില്‍ പോവാതെ ഇന്റര്‍വ്യൂനു പോകുന്നത്

"അപ്പൊ ഓണ സദ്യ" - മറ്റെന്തൊക്കെ സഹിച്ചാലും ഇതില്‍ ഒരു വിട്ടു വീഴ്ച ഇല്ല എന്ന മട്ടില്‍ ഗൌവിനോട് ചോദിച്ചു

"അതിനു മാര്‍ഗം ഉണ്ട്. രാവിലെ ഒന്‍പതു മണിക്ക് ഇന്റര്‍വ്യൂ തുടങ്ങും. നമുക്ക് രാവിലെ ആറ് മണിക്ക് അങ്ങ് പോകാം. ആദ്യം തന്നെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം. എങ്ങിനെ ആയാലും ഒരു  പതിനൊന്നു മണിക്ക് ഇന്റര്‍വ്യൂ കഴിയും. തിരിച്ചു വന്നു ഉച്ചക്ക് കൈരളിയില്‍ പോയി ഓണ സദ്യ കഴിക്കാം"

ഞാന്‍ ഗൌവിനെ അടി മുടി ഒന്ന് നോക്കി.  പെട്ടന്ന് എന്തെന്നില്ലാത്ത ഒരു ബഹുമാനം അവനോടു തോന്നി. ഒരു സങ്കീര്‍ണമായ സമസ്യക്ക് എത്ര വേഗത്തില്‍ ആണ് അവന്‍ പരിഹാരം കണ്ടെത്തിയത്.

"ഇത് ഐഡിയ കൊള്ളാം"- അവനെ ഞാന്‍ പിന്താങ്ങി. ഞങ്ങള്‍ രണ്ടാളും പോയി ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു. ഇന്റര്‍വ്യൂനു വേണ്ടി അടുത്ത ദിവസങ്ങളില്‍  തല കുത്തി ഇരുന്നു പഠിക്കാന്‍ തുടങ്ങി

ഓഗസ്റ്റ്‌ 28-നു രാവിലെ അഞ്ചു മണിക്ക് എണീറ്റു. നല്ല സുഖമുള്ള തണുപ്പുള്ള ഈ വെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സകലവന്മാരെയും പ്രാകി കൊണ്ട് കുളിച്ചെന്നു വരുത്തി തലേന്നേ ചുളിവുകള്‍ പോക്കി വച്ച ഷര്‍ട്ടും പാന്റും എടുത്തിട്ടു. നാട്ടില്‍ ഇപ്പോള്‍ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കും എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. എങ്കിലും വിപ്രോയില്‍ ജോലി കിട്ടിയെന്ന വാര്‍ത്ത‍ ഇന്ന് വൈകുന്നേരം വീട്ടുകാരെ അറിയിക്കാമല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തിര തല്ലി. നാട്ടില്‍ പോയിട്ട് വേണം മാതുവേടത്തിയുടെ മുന്‍പില്‍ കൂടെ ഞെളിഞ്ഞൊന്ന് നടക്കാന്‍. ഞാന്‍ മനസ്സില്‍ വിചാരിച്ചു. 

റോഡിലേക്ക് ഇറങ്ങിയപ്പോള്‍ വഴി വക്കില്‍ കിടന്നുറങ്ങുന്ന പട്ടികള്‍ തല ഉയര്‍ത്തി ഞങ്ങളെ നോക്കി. നല്ലൊരു തണുത്ത ഒരു ഓണ ദിവസം പരിഷ്കാരി വേഷവും ധരിച്ചു ആറ് മണിക്ക് ഇങ്ങനെ നടക്കാന്‍ ഇവന്മാര്‍ക്കെന്താ പ്രാന്തായോ എന്നാണ് അവര്‍ ചിന്തിക്കുന്നത് എന്ന് എനിക്ക് തോന്നി. ആദ്യ വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ ഒരു പശു നില്‍ക്കുന്നു

"ശുഭ ലക്ഷണമാ" - ഞാന്‍ പരിഷ്കാരി ഗൌവിനോട് പറഞ്ഞു

"എന്തോന്ന്, പട്ടികളെ കണ്ടതോ"

"അല്ലെടാ, ദേ അവിടെ ഒരു പശു. ഗോ മാതാവ് ശുഭ ലക്ഷ്ണമെന്നാ പഴമക്കാര്‍ പറയുന്നേ"

"വല്ലതും നടന്നാല്‍ മതിയായിരുന്നു" - വിപ്രോ  അവസാനത്തെ ഒരു പിടിവള്ളി ആണെന്ന ഭാവത്തില്‍ ആണ് ഗൌവിന്റെ മറുപടി

"വല്ലതും കഴിക്കണ്ടേ" - രാവിലെ എഴുന്നേറ്റതിനാല്‍ ചെറിയ ഒരു വിശപ്പ്‌ വന്നു തുടങ്ങിയിട്ടുണ്ട്. പോരാത്തതിനു തണുപ്പത്തുള്ള നടത്തവും

"അവിടെ എത്തിയിട്ട് അടുത്തുള്ള കടയില്‍ നിന്ന് കഴിക്കാം" - സമ്മതം എന്ന നിലയില്‍ ഞാന്‍ തല ആട്ടി. ഏതോ ഒരു 'ഹള്ളി' എന്നതാണ് സ്ഥലപ്പേരു. ബസ്‌ നമ്പര്‍ ഒക്കെ ഇന്നലെ നോക്കി വച്ചിരുന്നു. അങ്ങിനെ ബസില്‍ കയറി ഞങ്ങള്‍ യാത്ര തുടങ്ങി. വിപ്രോയില്‍ ജോലിക്ക് പോകുന്ന നാളുകളെ കുറിച്ചുള്ള ഓര്‍മകളിലേക്ക് ഞാന്‍ വഴുതി വീണു

"ഇറങ്ങാം, സ്റ്റോപ്പ്‌ എത്തി"- എന്റെ സ്വപ്നത്തിനു ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു കൊണ്ട് ഗൌ പറഞ്ഞു

ഞങ്ങള്‍ ഇറങ്ങി ഇന്റര്‍വ്യൂ സ്ഥലത്തേക്ക് നടന്നു തുടങ്ങി. സമയം ഏഴു മണി ആകുന്നതെ ഉള്ളു. ഗൌവിന്റെ പ്ലാന്‍ പ്രകാരം എല്ലാം ശുഭം ആയി നടക്കും എന്ന് കരുതി മുന്നോട്ടു നടന്ന ഞാന്‍ കണ്ടത് ഹൃദയഭേദകം ആയ കാഴ്ച ആണ്. ഇന്റര്‍വ്യൂ സ്ഥലത്ത് തൃശ്ശൂര്‍ പൂരത്തിനുള്ള അത്രയും ആളുകള്‍. എല്ലാവരും ഗേറ്റിനു വെളിയില്‍ ക്യൂ നില്‍പ്പാണ്. ഒന്‍പതു മണിക്കേ ഗേറ്റ് തുറക്കൂ. ക്യൂ ആണെങ്കില്‍ കിലോമീറ്ററുകള്‍ നീണ്ടു കിടപ്പുണ്ട്. അത് കണ്ടു വാ പൊളിച്ചു നിന്ന ഗൌവിനോട് ഞാന്‍ ചോദിച്ചു

"നമുക്ക് ചായ കുടിക്കണ്ടേ?" - ആനക്കാര്യത്തിനു ഇടയില്‍ ചേന കാര്യം എന്ന പോലെ എന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ഗൌ ദേഷ്യപ്പെട്ടു എന്നെ നോക്കി. എന്തായാലും ക്യൂ നില്‍ക്കണം. അതിനു മുന്‍പേ ചായ കുടിക്കാം എന്നേ ഞാന്‍ കരുതിയുള്ളൂ

"ചായ കുടിക്കാന്‍ പോയാല്‍ അര മണിക്കൂര്‍ പോകും. അപ്പോളേക്കും ക്യൂ അങ്ങ് നീളും. നമുക്ക് വേഗം പരിപാടി തീര്‍ത്തു ഉച്ചക്ക് സദ്യ കഴിക്കാം"

കേട്ടപ്പോള്‍ കൊള്ളാം എന്ന് എനിക്കും തോന്നി. സദ്യയേക്കാള്‍ വലുതല്ലലോ ചായ. അങ്ങിനെ ഞങ്ങള്‍ ക്യൂവിന്റെ അവസാനം പോയി നിന്നു.  കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്ന ഒരു ഓണ ദിവസം ഒരു ചായ പോലും കുടിക്കാതെ രാവിലെ ഏഴു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നു. 'എത്ര മനോഹരമായ ആചാരങ്ങള്‍' എന്ന് പണ്ട് മോഹന്‍ലാല്‍ പറഞ്ഞതാണ് എനിക്ക് ഓര്‍മ വന്നത്. മുന്നില്‍ നില്‍ക്കുന്ന മലയാളികളെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ദേഷ്യം വന്നു. ഇവന്മാര്‍ക്കൊന്നും ഓണത്തിന് ഇവിടെ വന്നു നില്‍ക്കാതെ വേറെ വല്ല പണിക്കും പോയിക്കൂടെ എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് നില്‍പ്പ് തുടര്‍ന്നു. ബംഗ്ലൂരില്‍ കെട്ടിടം പണിക്കു രാവിലെ നിര നിരയായി പോകുന്ന മഞ്ഞ തൊപ്പിക്കാരെക്കാളും കഷ്ടമാണല്ലോ നാല് കൊല്ലം കുത്തിയിരുന്ന് പഠിച്ച ഞങ്ങളുടെ അവസ്ഥ എന്ന് ഞാന്‍ ഓര്‍ത്തു

സമയം ഒന്‍പതായി. ഗേറ്റ് തുറന്നില്ല. ഒന്‍പതര ആയി. മാന്യന്മാര്‍ എന്ന് കണ്ടാല്‍ തോന്നുന്ന കുറച്ചു പേര്‍ ഗേറ്റിന്റെ അപ്പുറത്ത് വന്നു എന്തൊക്കെയോ സംസാരിക്കുന്നു. ആദ്യത്തെ അമ്പതു പേരെ അകത്തേക്ക് കയറ്റി വിടാന്‍ തീരുമാനമായി. അവര്‍ വിജയീ ഭാവത്തോടെ അകത്തോട്ടു കയറി പോയി. ഗേറ്റ് വീണ്ടും അടച്ചു. എന്റെ ഉള്ളു ഒന്ന് കാളി. ഞങ്ങള്‍ മുന്‍പില്‍ കുറഞ്ഞത്‌ ഒരു അഞ്ഞൂറ് പേരെങ്കിലും കാണും. അമ്പതു പേര്‍ക്ക് അര മണിക്കൂര്‍ വച്ച് കൂട്ടിയാല്‍ തന്നെ അകത്തേക്ക് കടക്കാന്‍ അഞ്ചു മണിക്കൂറെങ്കിലും പിടിക്കും. അപ്പോള്‍ ഒരു രണ്ടര മൂന്ന് മണി ആകും അകത്തോട്ടു കേറാന്‍. അങ്ങിനെ എങ്കില്‍ ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങാന്‍ മൂന്നര നാല് ആകും

"നമ്മുടെ ഓണ സദ്യ അപ്പോള്‍ ഗോവിന്ദാ അല്ലെ?" - ആധിയോടെ ഞാന്‍ ഗൌവിനോട് ചോദിച്ചു

"അങ്ങിനെ ആണെന്നാ തോന്നുന്നേ" - എന്നേ പോലെ അവനും സമയം കണക്കു കൂട്ടി കാണും

പിന്നെ അവിടെ നടന്നതൊക്കെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെ ഉള്ളൂ. ഓണ സദ്യ ഉരുള ഒരുട്ടി കഴിക്കേണ്ട സമയം ആയപ്പോളും ഞങ്ങള്‍ ക്യൂവില്‍ തന്നെ. സമയം വീണ്ടും കടന്നു പോയി. രണ്ടര കഴിഞ്ഞപ്പോളേക്കും മാന്യനെന്നു തോന്നിക്കുന്ന രണ്ടു പേര്‍ ഗേറ്റില്‍ പ്രത്യക്ഷപ്പെടുകയും ഇന്നത്തെ കലാപരിപാടി അവര്‍ അവസാനിപ്പിക്കുന്നു എന്നും ബാക്കിയുള്ള അലവലാതി എഞ്ചിനീയര്‍മാര്‍ പത്രിക സെക്യൂരിറ്റിയെ ഏല്പിച്ചാല്‍ മതിയെന്നും മൊഴിഞ്ഞു. രാവിലെ ഏഴു മണി തൊട്ടു ഇത്രയും നേരം ക്യൂവില്‍ നിന്ന എല്ലാവരുടെയും മുഖത്ത് ഒരേ ദയനീയ ഭാവം. രോഷ പ്രകടനത്തിന് നിന്നു വിശപ്പ്‌ വീണ്ടും കൂട്ടണ്ട എന്ന് കരുതി പത്രിക സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ രണ്ടാളും കിട്ടിയ ബസിനു അവിടുന്ന് സ്ഥലം കാലിയാക്കി. ഇനി ആകെ ഉള്ള പ്രതീക്ഷ കൈരളി ഹോട്ടലിലെ ഓണ സദ്യയില്‍  ആണ്. സദ്യ തീര്‍ന്നു കാണില്ല എന്ന് മനസ്സിനെയും വയറിനെയും പറഞ്ഞു ആശ്വസിപ്പിച്ചു കൈരളി ഹോട്ടല്‍-നു അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി നടന്നു.

"ചേട്ടാ വല്ലതും കഴിക്കാന്‍ ഉണ്ടോ" - എന്തൊരു വിനയത്തോടെ ആണ് ഗൌ ആ ചോദ്യം ചോദിച്ചത്. അവന്റെ വായില്‍ നിന്നു ഇത്ര വിനയം ഒരിക്കലും വരാത്തതാണ്. ഹോട്ടല്‍ മുതലാളി അങ്ങേരുടെ ചോറ് എടുത്തു കൊണ്ട് വന്ന്, മക്കളെ നിങ്ങള്‍ കഴിച്ചോ എന്ന് പറയും എന്നെനിക്കു തോന്നി

"എല്ലാം കഴിഞ്ഞല്ലോ, ഇന്നിവിടെ സദ്യ മാത്രമേ വച്ചുള്ളൂ. ഓണമായതിനാല്‍  പതിവില്ലാത്ത തിരക്കായിരുന്നു" - ഓണ സദ്യ മുഴുവന്‍ തീര്‍ന്നതിന്റെ സന്തോഷം ഹോട്ടല്‍ മുതലാളിയുടെ മുഖത്ത് പ്രകടമായിരുന്നു. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ കെപിഎസി ലളിത ഇന്നസെന്റിനോട് പറഞ്ഞ വാചകമാണ് അപ്പോള്‍ ഓര്‍മ വന്നത്. "ചിക്കന്‍ കറി കിട്ടിയത് കൊണ്ട് ചോറ് മുഴുവന്‍ തീര്‍ന്നല്ലോ"

അവസാനം ഭട്ടരുടെ ബേക്കറിയിലെ ബന്നും ഹാഫ് ചായയും ലക്‌ഷ്യം വച്ച് ഞങ്ങള്‍ നടന്നു. ഒരു ഓണ ദിവസം പട്ടിണി കിടന്നു എന്നതിനെക്കാളും ഉപരി എന്നേ അപ്പോള്‍ അലട്ടിയത് വേറെ ചില ചിന്തകള്‍ ആയിരുന്നു

1 . രാവിലെ കണി കണ്ടത് പശുവിനെ തന്നെ അല്ലെ. ഇനി അങ്ങിനെ ആണെങ്കില്‍ കാരണവന്മാര്‍ക്ക് തെറ്റിയതാണോ?. ഹേയ് അങ്ങിനെ ആവാന്‍ വഴിയില്ല. ഇത് ഐടി കമ്പനികള്‍ വരുന്നതിനു മുന്‍പുള്ള പഴഞ്ചൊല്ല് അല്ലെ. അത് കൊണ്ടായിരിക്കും ഫലിക്കാത്തത്

2 . ഇനി നാട്ടില്‍ പോയാല്‍ മാതുവേടത്തിയെ എങ്ങിനെ അഭിമുഖീകരിക്കും

3 . വിപ്രോയിലെ സെക്യൂരിറ്റി ഞങ്ങളുടെ എല്ലാരുടെയും പത്രിക മുഴുവന്‍ തൂക്കി വില്‍ക്കുമോ, അതോ രാവിലെ വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുമോ.